ഇസ്രായേലിൽ പ്രധാനമന്ത്രിക്കെതിരെ നഗ്ന പ്രതിഷേധം
text_fieldsജറുസലേം: ജറുസലേമിൽ നെതന്യാഹു വിരുദ്ധ പ്രകടനത്തിൽ നഗ്നത പ്രദർശനവുമായി പ്രതിഷേധക്കാരി. ചൊവ്വാഴ്ച രാത്രി ഇസ്രായേൽ പാർലമെൻറായ നെസെറ്റിന് സമീപം നടന്ന പ്രതിഷേധ സംഗമത്തിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ ഇസ്രായേലിൽ ദിവസങ്ങളായി പ്രതിഷേധം തുടരുകയാണ്. കോവിഡിനെ പ്രതിരോധിക്കുന്നതിലുള്ള വീഴ്ചയും അഴിമതി ആരോപണവും ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം. ഇതിനിടെയാണ് ഇന്നലെ നെസെറ്റിനടുത്തുള്ള ട്രാഫിക് ഐലൻഡിൽ ഇസ്രായേലിെൻറ ഔദ്യോഗിക മുദ്രയായ മെനോറ പ്രതിമക്കുമുകളിൽ കയറിയ സ്ത്രീ മേൽവസ്ത്രം അഴിച്ചുമാറ്റിയത്. ചുവന്ന പതാക വീശിയ ഇവർ പ്രധാനമന്ത്രിക്കെതിരെ മുദ്രാവാക്യമുയർത്തിയാണ് പ്രതിഷേധിച്ചത്.
ഇത് സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ഫോട്ടോ വൈറലാകുകയും ചെയ്തു. സാമൂഹിക ശാസ്ത്രവിദ്യാർഥിനിയാണ് ഇവരെന്ന് ഇസ്രായേൽ പത്രമായ ഹാരെറ്റ്സ് റിപ്പോർട്ട് ചെയ്തു. കുറഞ്ഞ വേതനവും ജോലിഭാരവും ചൂണ്ടിക്കാട്ടി രാജ്യത്തെ സാമൂഹിക പ്രവർത്തകർ കഴിഞ്ഞദിവസം പണിമുടക്ക് നടത്തിയിരുന്നു. ഈ പണിമുടക്കുമായി നഗ്നപ്രതിഷേധത്തിന് ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
സംഭവത്തെ നെസെറ്റ് സ്പീക്കർ യാരിവ് ലെവിൻ രൂക്ഷമായി വിമർശിച്ചു. രാജ്യത്തിനുതന്നെ നാണക്കേടാണെന്നും ഔദ്യോഗിക ചിഹ്നങ്ങളെ അപകീർത്തിപ്പെടുത്തിയതിനെതിരെ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. “ലജ്ജാകരം! പ്രതിഷേധിക്കാനും അഭിപ്രായം പ്രകടിപ്പിക്കാനുമുള്ള എല്ലാ വ്യക്തിയുടെയും അവകാശം അംഗീരിക്കുന്നു. എന്നാൽ, ഔദ്യോഗിക ചിഹ്നങ്ങളെ അപകീർത്തിപ്പെടുത്താൻ ഒരുരാജ്യവും ആരെയും അനുവദിക്കില്ല. ഈ സ്ത്രീയെ നീതിപീഠത്തിനുമുന്നിൽ കൊണ്ടുവരണം. അവരെ ശിക്ഷിക്കാൻ മാത്രമല്ല, പൗരൻമാർക്ക് വ്യക്തമായ സന്ദേശം നൽകാനും ഇത് ആവശ്യമാണ്” എന്നാണ് യാരിവ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
പ്രതിഷേധം അവകാശമാണെങ്കിലും തെരഞ്ഞെടുത്ത രീതി മോശമായെന്ന് ഇസ്രായേൽ രാഷ്ട്രീയ നേതാവായ താലി പ്ലോസ്കോവ ട്വീറ്റ് ചെയ്തു. “പ്രതിഷേധം അവകാശമാണ്. ചിലപ്പോൾ അത് നിർബന്ധവുമാകും. എന്നാൽ, ഇവർ തെരഞ്ഞെടുത്ത രീതി ശരിയല്ല. വസ്ത്രമുരിയുന്നതോ അക്രമമോ മൃഗീയതയോ അല്ല പ്രതിഷേധം. രാജ്യമുദ്രകളെ അപമാനിക്കുന്നതും ശരിയല്ല” പ്ലോസ്കോവ അഭിപ്രായപ്പെട്ടു.
എന്നാൽ, നിരവധി പേർ നഗ്നപ്രതിഷേധത്തിന് പിന്തുണയുമായെത്തി. ആയുധങ്ങൾക്കും അക്രമത്തിനും ലഭിക്കാത്ത ലോകശ്രദ്ധ ഈ പ്രതിഷേധത്തിന് നേടിയെടുക്കാൻ കഴിഞ്ഞതായാണ് സർക്കാർ വിരുദ്ധ പ്രക്ഷോഭകരുടെ അഭിപ്രായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.